തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. കെ.എസ്.ആർ.ടി.സിയിൽ തെറ്റായ തൊഴിൽ സംസ്കാരത്തിന് തുടക്കമിട്ട്, ജോലി ചെയ്യുന്നവർക്ക് പൂർണ വേതനം നൽകില്ലെന്ന നിലപാട്, കേരളത്തിലെ തൊഴിലാളി സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.
ഇതിനെതിരെ മുൻകാല റൂളിംഗുകൾ എടുത്തുകാട്ടി പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുകയാണെന്നും സഭ നടപടികളുമായി സഹകരിക്കാനാകില്ലെന്നും അദ്ദേഹം ശബ്ദമുയർത്തി. ഇതുനിയമസഭയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അല്ലെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രതികരണം. കൃത്യമായി ചട്ടം പറഞ്ഞാണ് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.