തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശേരിക്കോണം സ്വദേശി രാജുവാണ്(63) അയൽവാസികളായ യുവാക്കളുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്.
അയൽവാസികളായ ജിഷ്ണു സഹോദരൻ ജിജിൻ, ഇവരുടെ സുഹൃത്തുക്കളായ ശ്യാം , മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.വ്യാഴാഴ്ച രാവിലെ പത്തരയ്ക്കാണ് രാജുവിൻറെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്നുള്ള സത്കാരത്തിനു ശേഷം അതിഥികളെല്ലാം മടങ്ങിയതിനു ശേഷമാണ് ജിഷ്ണുവും സഹോദരൻ ജിജിനും സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് എത്തിയത്.
സംഭവസമയത്ത് രാജുവും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മകൻ കാറ്ററിങ് ജീവനക്കാരെ പറഞ്ഞു വിടുന്നതിനായി പുറത്തേക്ക് പോയ സമയം നോക്കിയാണ് പ്രതികൾ വീട്ടിലെത്തിയത്.
രാജുവിൻറെ മകളും ജിഷ്ണുവും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രതികൾ ആദ്യം രാജുവിൻറെ മകളെ ആക്രമിക്കുകയായിരുന്നു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന മൺവെട്ടിയെടുത്ത് രാജുവിനെ ആക്രമിച്ചത്. ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴ്ത്തിയത്.
ഇതിനു പിന്നാലെ നാലും പേരും ചേർന്ന് രാജുവിനെ മർദിക്കുകയായിരുന്നു. വിവാഹവേദി മുഴുമൻ പ്രതികൾ അലങ്കോലമാക്കി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. രാജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.