റിയോ ഡെ ജനീറോ: ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. മറുപടിയില്ലാത്ത ഒരു ഗോളിനാണ് മെസിയുടെ സംഘത്തിന്റെ ജയം. നിക്കോളാസ് ഒറ്റമെൻഡിയാണ് അർജന്റീനക്കായി ഗോൾ നേടിയത്.
ഗാലറിയിലും ഗ്രൗണ്ടിലും കയ്യാങ്കളിയിൽ എത്തിയ മത്സരത്തിൽ ഫൗളുകളുടെ പെരുമഴയായിരുന്നു. 42 ഫൗളുകൾ കണ്ട മത്സരത്തിൽ മൂന്ന് ബ്രസീൽ താരങ്ങൾക്ക് മഞ്ഞ കാർഡ് കിട്ടി. 81ആം മിനിറ്റിൽ ജോയലിന്റൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഇതോടെ 10 പേരുമായാണ് ബ്രസീൽ പിന്നീട് കളിച്ചത്. മത്സരം ആരംഭിക്കുന്നതിന് മുൻപ് തുടങ്ങിയ ഗ്യാലറിയിലെ അസ്വാരസ്യങ്ങൾ അതിരുവിട്ടതിനെ തുടർന്ന് പൊലീസ് ആരാധകരെ അടിച്ചോടിച്ചു.
കളി ആരംഭിക്കാനായി ഇരു ടീമും ഗ്രൗണ്ടിൽ അണിനിരന്ന സമയത്താണ് ഗ്യാലറിയിൽ ആരാധകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ഇരു ടീം അംഗങ്ങളും ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരാകാൻ നിർദേശിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല.
അർജന്റീനൻ ടീം ഡ്രസ്സിങ് റൂമിലേക്ക് തന്ന തിരിച്ചുപോയി. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മാരക്കാനയിൽ മത്സരം പുനരാരംഭിച്ചത്.