പെരുമ്പാവൂർ: ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോയ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദിനെ(18) മർദിച്ചത് എൽദോസ് കുന്നപ്പിള്ളിയുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഗുണ്ടകൾ ഹാഫിസിനെ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റതിനെത്തുടർന്ന് ഹാഫിസ് നൗഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എം.എൽ.എയും സംഘവും സ്വകാര്യ ആശുപത്രിയിൽ നേരത്തേ മുറി ബുക്ക് ചെയ്‌താണ് അക്രമം ആസൂത്രണം ചെയ്‌തത്.
ഞായർ വൈകിട്ട് നവകേരളസദസ്സിനായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നവഴി പച്ചക്കറി മാർക്കറ്റിനുസമീപമായിരുന്നു കരിങ്കൊടിയുമായി ഏതാനും യൂത്ത് കോൺഗ്രസുകാർ ചാടിവീണത്. ഇവരെ പൊലീസ് മാറ്റി.
കഴിഞ്ഞദിവസം ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ നവകേരളസദസ്സിൽ കരിങ്കൊടി കാണിക്കാൻ തയ്യാറല്ലെന്ന് യൂത്ത് കോൺഗ്രസുകാർ വ്യക്തമാക്കിയിരുന്നു.
തുടർന്ന് താൻ ഒറ്റയ്ക്ക് കരിങ്കൊടി ഉയർത്തുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് യൂത്ത് കോൺഗ്രസുകാർ രംഗത്തിറങ്ങിയത്. നവകേരളസദസ്സിന്റെ ബോർഡുകളും കോൺഗ്രസുകാർ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.