സോൾ: ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. കഴുത്തിനാണ് കത്തി കൊണ്ട് കുത്തേറ്റത്.
ബുസാനിൽ വച്ചാണ് സംഭവം. മാധ്യമ പ്രവർത്തകരോട് സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തേൽക്കുകയായിരുന്നു.
ആക്രമണദൃശ്യങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ലീ കുഴഞ്ഞു വീഴുന്നതും സഹായികൾ തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിൽ അമർത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ഓട്ടോഗ്രാഫ് ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തതായും അറിയിച്ചു.