ന്യൂഡൽഹി: വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു.
ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്.
ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്.ഐ ആറിലെ പ്രതികൾ.
സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ, അമിത് കുമാർ ശർമ എന്നിവരായിരുന്നു രണ്ടാമത്തെ എഫ്.ഐ.ആറിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇവരെല്ലാം രാജസ്ഥാനിൽ നിന്നുള്ളവരായിരുന്നു.
രണ്ടു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ആരോപണത്തം സാധൂകരിക്കുന്ന വിധത്തിലുള്ള യാതൊരു തെളിവുകളും കണ്ടെത്താൻ സിബിഐയ്ക്കു സാധിച്ചിട്ടില്ല.
ഇതേത്തുടർന്ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഡിസംബർ 23ന് പ്രത്യേക കോടതിയിൽ സി.ബി.ഐ സംഘം കേസ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ അന്വേഷണം തുടരണോ വേണ്ടയോ എന്നുള്ള തീരുമാനം കോടതിയുടേതായിരിക്കും.