കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു.
ബെന്നിക്ക് നേരെ പൂയംകുട്ടി കാപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബെന്നിയുടെ വലത് കൈക്ക് ഗുരുതര പരുക്കാണ്.
നിരന്തരം കാട്ടാനശല്യം നേരിടുന്ന പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും ഉൾപ്പെടെ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും കണക്കിലെടുക്കാതെ മുന്നോട്ട് പോകുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്‍റിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധകരമാണന്ന് എം.പി പറഞ്ഞു.
മനുഷ്യ ജീവനുകൾക്ക് പുല്ല് വിലപോലും കൽപ്പിക്കാതെ മുന്നോട്ടുപോകുന്ന മനുഷ്യത്വഹീനരുടെ വകുപ്പായി വനം വകുപ്പ് മാറുന്ന കാഴ്ചയാണ് ഇടുക്കിയിൽ ഉടനീളം കാണുന്നതെന്നും, വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മാത്രമായി എന്തിനാണ് ഒരു വകുപ്പെന്നും, ഇതിനെതിരെ പ്രദേശവാസികളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും എം.പി പറഞ്ഞു.
പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള കൂനത്താൻ ബെന്നി വർഗീസിനെ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിക്കുന്നു.