ചണ്ഡിഗഡ്: കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്ന് കണ്ടെത്തി. ജനുവരി 2ന് ഗുരുഗ്രാമിലെ ഹോട്ടലിൽ വച്ചാണ് ദിവ്യ കൊല്ലപ്പെട്ടത്.
ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലുള്ള തോഹാനയിലെ ഭാക്ര കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ വരുൺ കുമാർ ദഹിയ വ്യക്തമാക്കി.
ഹോട്ടൽ ഉടമസ്ഥൻറെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ദിവ്യ നിരന്തരമായി പണം ആവശ്യപ്പെട്ടിരുന്നു. ഭീഷണി തുടർന്നതാണ് മോഡലിനെ കൊലപ്പെടുത്താനുള്ള കാരണമായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും ദിവ്യയുടെ ആഭരണങ്ങളും വസ്ത്രവും കണ്ടെത്തി. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
മോഡൽ താമസിച്ചിരുന്ന മുറിയിലേക്ക് പ്രതികൾ കയറുന്നതും മൃതദേഹം വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടു വരുന്നതുമെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
കൊലപ്പെടുത്തിയ ശേഷം ജനുവരി അഞ്ചിനാണ് കാറിൽ കയറ്റി ദിവ്യയുടെ മൃതദേഹം ഹരിയാനയിൽ ഉപേക്ഷിച്ചത്. ഇതിനായി ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ നൽകിയ വിവരം പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.