ന്യൂഡൽഹി: വിമാനം യാത്ര തുടങ്ങാൻ വൈകുമെന്നറിയിച്ച പൈലറ്റിനെ കുപിതനായ യാത്രക്കാരൻ തല്ലി. ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന ഡൽഹി- ഗോവ ഇൻഡിഗോ ഫ്ലൈറ്റിലാണ് സംഭവം.
യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് 6ഇ 2175 ഫ്ലൈറ്റിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്. സഹിൽ കത്താറിയ എന്ന യുവാവാണ് കുപിതനായത്. വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു.
ഇനിയും യാത്ര തുടരാൻ വിമാനം വൈകുമെന്ന് യാത്രക്കാരെ പൈലറ്റ് അറിയിച്ചതോടെ യുവാവ് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഇയാൾ വിമാനത്തിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പുറത്തെത്തിച്ചു.
എയർക്രാഫ്റ്റ് നിയമങ്ങൾ പ്രകാരം ഇയാൾക്കെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കനത്ത മൂടൽ മഞ്ഞു മൂലമാണ് വിമാനം വൈകിയത്. ഡൽഹിയിൽ നിന്ന് അഞ്ച് വിമാനങ്ങളോളം ഇക്കാരത്താൽ വഴി തിരിച്ചു വിട്ടിരുന്നു.