ഇംഫാൽ: മണിപ്പൂർ മോറെയിൽ വീണ്ടും വെടിവയ്പ്പ്. അക്രമികളും സുരക്ഷാ സേനയും തമ്മിലുള്ള എറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.
സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ.ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗമെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.
മോറെയിൽ ഒരു പൊലീസ് ഉദ്‍യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണം. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതൽ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.