കോഴിക്കോട്: മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹമെന്ന് പ്രകാശ് ജാവ്ദേക്കർ. അടുത്ത 100 ദിവസത്തിനകം ബി.ജെ.പി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിൽ കാണുമെന്നും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ ചരിത്രമെഴുതുമെന്നും പ്രകാശ് ജാവദേക്കർ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ ബി.ജെ.പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ കേരളത്തിൽ ബിജെപി വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരാണെന്ന് നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻറെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്.
വീണ വിജയൻ എന്താണ് ചെയിതിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം ആരോപണത്തിൽ കാര്യമില്ല. അന്വേഷണം പൂർത്തിയാവുമ്പോൾ അത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.