ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് നടക്കുമ്പോൾ ഡൽഹിയിൽ ശോഭായാത്രയും ഭക്ഷണ വിതരണവും നടത്തി ആം ആദ്‌മി പാർട്ടി.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും നേതൃത്വത്തിൽ ഭജനയും പൂജകളും സംഘടിപ്പിച്ചു. ശോഭായാത്രയ്‌ക്ക് മന്ത്രി സൗരഭ് ഭരദ്വാജ് നേതൃത്വം നൽകി. എ.എ.പി സർക്കാരിന്റെ ത്രിദിന രാംലീല പരിപാടി ഐ.റ്റി.ഒയിലെ പിയേരി ലാൽ ഭവനിൽ സമാപിച്ചു.
ചടങ്ങിൽ പങ്കെടുക്കവേ രാമരാജ്യത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എ.എ.പി സർക്കാർ പ്രവർത്തിക്കുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. അതിനിടെ, ഡൽഹി ജമാ മസ്‌ജിദിന്റെ സുരക്ഷ കർശനമാക്കി.
നഗരഹൃദയത്തിലുള്ള കൊണാട്ട് പ്ലേസ് ഇന്നർ സർക്കിളിൽ 1.25 ലക്ഷം വിളക്കുകൾ തെളിച്ചു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല കവാടത്തിൽ അധികൃതരുടെ ഒത്താശയോടെ വലിയ ബാനർ കെട്ടിയ എ.ബി.വി.പിക്കാർ പൂജയും നടത്തി.
ഡൽഹി അതിർത്തിയായ ഗാസിയാബാദിൽ ശ്രീരാമന്റെ അഞ്ചടി ഉയരമുള്ള പ്രതിമ മേയർ സുനിത ദയാൽ അനാച്ഛാദനം ചെയ്‌തു. ഇവിടം ശ്രീറാം ചൗക്കെന്ന് നാമകരണം ചെയ്‌തിട്ടുണ്ട്.