ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ശാസ്ത്രി നഗറിലെ സർക്കാർ സകൂളിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ വച്ചായിരുന്നു മരണമെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
ജനുവരി 11 നാണ് സംഭവം നടക്കുന്നത്. ചികിത്സയിലിരിക്കെ ജനുവരി 20 നാണ് 12 വയസുകാരൻറ മരണം. തൻറെ മകനെ സ്കൂളിൽ വച്ച് സീനിയേഴ്സ് മർദ്ദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് രാഹുൽ ശർമ പറഞ്ഞു.
കുട്ടിയെ എന്തിനാണ് സീനിയർ വിദ്യാർഥികൾ അക്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അതിനനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ(നോർത്ത്) മനോജ് കുമാർ മീണ വ്യക്തമാക്കി.