കല്‍പ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പുല്‍പ്പള്ളി സുരഭിക്കവലയില്‍ ആടിന്‍റെ ജഡം കണ്ടെത്തുകയായിരുന്നു.
പാലമറ്റം സുനിലിന്‍റെ വീട്ടിലെ രണ്ടര വയസ് ഉള്ള ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്‍റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കാല്‍പ്പാടുകള്‍ നോക്കി കടുവയാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ പലര്‍ച്ച നാലരയോടെയാണ് തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു.