തൊടുപുഴ: ജനക്ഷേമ പദ്ധതികളുമായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. വിവിധ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷ ക്കേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 337114738 രൂപ വരവും 3199 57 200 കോടി രൂപ ചെലവും 171 57538രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അവതരിപ്പിച്ചത്.
പഞ്ചായത്തിൽ പൊതുകളി സ്ഥലം നിർമ്മിക്കുന്നതിനായി 60 ലക്ഷം രൂപ യും വനിതകൾക്കായി നടപ്പിലാക്കുന്ന സമഗ്ര സുരക്ഷാ പ്രോഗ്രാമായ അവൾക്കൊപ്പം പദ്ധതിക്കായി 25 ലക്ഷം രൂപയും പഞ്ചായത്തിൽ വാഹന ഗതാഗത സൗകര്യം കുറവുള്ള മേഖലകളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി KSRTC യുമായി സഹകരിച്ച് ഗ്രാമവണ്ടി ഓടിക്കുന്നതിനായി 6.5 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി.
ഭവന നിർമ്മാണത്തിനായി 6 കോടി 48 ലക്ഷം രൂപ വകയിരുത്തി. ഇതു വഴി 170 കുടുംബങ്ങൾക്ക് അടുത്ത സാമ്പത്തിക വർഷം ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകാൻ കഴിയും. കാർഷിക മേഖലക്കായി 32 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനായി 45 ലക്ഷം രൂപയും ക്ഷീര വികസനത്തിനായി 41 ലക്ഷം രൂപയും സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന മികവ് , കായിക പരിശീലനം, LSS സ്കോളർഷിപ്പ് പരിശീലനം, നീന്തൽ പരിശീലനം, ക്രാഫ്റ്റ് പരിശീലനം തുടങ്ങിയ പദ്ധതികൾക്ക് ഉൾപ്പടെ വിദ്യാഭ്യാസ മേഖലയ്ക്കായി 2 കോടി രൂപയും മാറ്റിവച്ചു.
ടൂറിസം വികസനത്തിന്റെ സാധ്യതാ പഠനത്തിനും വിവിധ ടൂറിസം പ്രമോഷൻ പരിപാടികൾക്കുമായി രണ്ട് ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്കായി ഒരു കോടി 33 ലക്ഷം രൂപയും കുടിവെള്ളത്തിനായി 40 ലക്ഷം രൂപയും പട്ടികജാതി – പട്ടിക വർഗ്ഗ പ്രത്യേക പദ്ധതികൾക്കായി 75 ലക്ഷം രൂപയും സ്പോർട്ട്സ് യുവജനക്ഷേമത്തിനായി 62 ലക്ഷത്തിനാൽപ്പതിനായിരം രൂപയും വനിതാ വികസന പദ്ധതികൾക്കായി 42 ലക്ഷം രൂപയും ശുചിത്വ പദ്ധതികൾക്കായി 97 ലക്ഷം രൂപയും ബഡ്ജറ്റ് വകയിരുത്തുന്നു.
ബഡ്ജറ്റ് അവതരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൈസി ഡെനിൽ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ ജോയി, സുലൈഷ സലിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആതിര രാമചന്ദ്രൻ, ജോൺസൺ കുര്യൻ, സെക്രട്ടറി കെ.പി യശോധരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷ്യൻ റ്റി.എം സുബൈർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജെ ഉലഹന്നൻ, കെ.കെ നാരായണൻ, എ.എൻ മുരളി, അസൂത്രണ സമിതിയംഗം പി.ജി മുരളിധരൻ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.