തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ സ്ഥിരം പ്രിൻസിപ്പലായി സ്കൂളിലെ സുവോളജി അധ്യാപകൻ കെ അനിലിന്റെ നിയമനം സുപ്രീം കോടതി ശരിവച്ചു.
ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെ അനിൽ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഷനുദ്ദീൻ അമാനുൾ എന്നിവരുടെ വിധി 2000 ഓഗസ്റ്റ് ഒന്നിന് ഹർജിക്കാരനോട് ഒപ്പം ജോലിയിൽ ചേർന്ന അധ്യാപകർ എല്ലാം ജോലിയിൽ പ്രവേസിച്ചത് ഓരേ കാറ്റഗറിയിലാണെന്നും 2001 നവംബർ 12ന് മാത്രമാണ് സ്പെഷ്യൽ റൂൾ നിലവിൽ വന്നതെന്നും കോടതി വിലയിരുത്തി.
സ്പെഷ്യൽ റൂൾ പ്രകാരം ഹയർ സെക്കന്ററി അധ്യാപകനാണ് പ്രിൻസിപ്പലാകാൻ മുൻഗണന. 2006ൽ സ്കൂൾ മാനേജർ നടത്തിയ ഇന്റർവ്യൂവിൽ കെ അനിൽ മാത്രമാണ് തസ്തികയ്ക്കായി അപേക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്തത്. മറ്റുള്ളവർ തസ്തിക പരിത്യാഗം ചെയ്ത് കത്ത് നൽകുകയുമുണ്ടായി.
ഇതിനായി തയ്യാറാക്കിയ സീനിയോരിറ്റി ലിസ്റ്റിൽ ജനന തീയതിയുടെ അടിസ്ഥാനത്തിൽ പരാതിക്കരനായിരുന്നു മുൻഗണന. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ 12 വർഷ സർവീസുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ പരാതിക്കാരനെ പ്രിൻസിപ്പൽ ഇൻ ചാർജായി തിരഞ്ഞെടുക്കുകയും അത് സർക്കാർ അംഗീകരിക്കുയും ഉണ്ടായി.
2013ൽ പരാതിക്കാരൻ ഹയർ സെക്കന്ററി ജൂനിയർ റ്റീച്ചറിൽ നിന്നും സീനിയറായപ്പോൾ മാനേജർ സ്ഥിരം പ്രിൻസിപ്പലാക്കി. ഇത് സർക്കാർ നിരസിക്കുകയും വകുപ്പിലും സർക്കാരിലും പരാതിക്കാരൻ നൽകിയ ഹർജികൾ വിജയം കണ്ടില്ല. തുടർന്ന് ഹൈക്കോടതി സിങ്കിൾ ബഞ്ചും ഡിവിഷൻ ബഞ്ചും പരാതി തള്ളി.
സിങ്കിൾ ബഞ്ച് പരാതിക്കാരനും മറ്റുള്ളവരും സ്പെഷ്യൽ റൂൾ നിലവിൽ വരും മുമ്പ് നിയമിതരായവരാണെന്ന കാര്യം പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിങ്കിൾ ബഞ്ച് ഉത്തരവ് ശരിവയ്ക്കുക മാത്രമാണ് ഡിവിഷൻ ബഞ്ച് ചെയ്തത്. ഈ രണ്ട് വിധികളും കോടതി റദ്ദാക്കി.
2023 മെയ് 31ന് ഹയർ സെക്കന്ററി സ്കൂൾ സീനിയർ റ്റീച്ചറായി വിരമിച്ച പരാതിക്കാരന് 2017 ഓഗസ്റ്റു മുതൽ 2023 മെയ് 31വരെ പ്രിൻസിപ്പലിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും തുടർന്ന് പെൻഷൻ ആനുകൂല്യങ്ങളും ഉത്തരവ് ലഭ്യമായി നാല് ആഴ്ചക്കുള്ളിൽ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ഹർജിക്കാരനു വേണ്ടി അഭിഭാഷകരായ റോയ് എബ്രഹാം, എസ്.പി ചാലി, റീന റോയ്, ആദിത്യ കോശി റോയ്, യദുയിന്തർ ലാൽ, ഹിമിന്ദർ ലാൽ എന്നിവർ ഹാജരായി.