ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാസാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കും.
എൻ.ഡി.എ 400 കടക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും സഖ്യപാര്‍ട്ടികളും പ്രതിപക്ഷ ബെഞ്ചിലിരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പാര്‍ട്ടികള്‍ വരും ദിനങ്ങളില്‍ എന്‍.ഡി.എയിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എ.എ ഉത്തരവ് തെരഞ്ഞെടുപ്പിന് മുൻപായി വരും. അതിൽ ആർക്കും സംശയം വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ്.
സി.എ.എ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് സി.എ.എയെന്നും അമിത് ഷാ വ്യക്തമാക്കി.
സിഎഎ കോൺഗ്രസ് സർക്കാരിമന്‍റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍, അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും ചെയ്യുമെന്ന് കോൺഗ്രസ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴവർ അതിൽ നിന്ന് പിന്മാറിയെന്നും അമിത്ഷാ പറഞ്ഞു.