Timely news thodupuzha

logo

എം.എം മണിയുടേത് തെറിയഭിഷേകം, നാടൻപ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡീൻ; തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും

ഇടുക്കി: വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സി.പി.എം എം.എൽ.എ എം.എം മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും.

അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എം.എം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി.ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എം.എം മണി നടത്തിയത്.

നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എം.എം മണി. ഇതൊന്നും നാടൻപ്രയോഗമായി കരുതാനാവില്ല. തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സി.പി.എം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ല.

ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതു സർക്കാരാണെന്നും എം.എം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

എന്തുകൊണ്ട് അതിനെ എതിർത്തില്ലെന്ന് എം.എം മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കിൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നുവെന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താമെന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാർട്ടി പരിപാടിയിലെ മണിയുടെ പ്രസംഗം.

ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന് കൊടുക്കരുത്. ഡീനിന് മുൻപ് ഉണ്ടായിരുന്ന പി.ജെ കുര്യൻ പെണ്ണ് പിടിയനാണ്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി ആയുള്ളത് ഇപ്പോൾ ജോയ്‌സ് മാത്രമാണെന്നും എം.എം മണി അധിക്ഷേപിച്ചു.

ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ പ്രസംഗം. ഇത് വൈറലയാതോടെ മണിക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ വരുന്നുണ്ട്.

ഇടുക്കിയിലെ സി.പി.എം നേതാവായ എം.എം മണി മുമ്പും നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

ഈ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അതേസമയം, എം.എം മണിയുടെ അധിക്ഷേപ പരാമർശങ്ങളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പല ഇടത് നേതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചിട്ടുള്ളത്.

മണിയാശാന്റെ നാടൻ ഭാഷാ ശൈലിയെന്നും നാടൻ ഭാഷാ പ്രയോഗമെന്നും തമാശകളെന്നും വിശേഷിപ്പിച്ച് പല ഇടത് നേതാക്കളും അധിക്ഷേപങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാൽ സി.പി.എം സംസ്ഥാന നേതൃത്വം മണിയുടെ പ്രസ്താവനയിൽ തീർത്തും അതൃപ്തരാണ്.

Leave a Comment

Your email address will not be published. Required fields are marked *