ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിനിടെ ബിഹാറിൽ എൻഡിഎക്കു തിരിച്ചടി. സീറ്റ് വിഭജനത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ആർജെഡി നേതാവ് പശുപതി പരാസ് കേന്ദ്ര മന്ത്രിസ്ഥാനം രാജി വച്ചു.
ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ എൻഡിഎ ആർജെഡിയെ തഴഞ്ഞിരുന്നു. അതു മാത്രമല്ല ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലുള്ള എൽജെപിക്ക് അഞ്ച് സീറ്റുകൾ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് പരാസ് വാർത്താസമ്മേളനം വിളിച്ചു കൂട്ടി രാജി പ്രഖ്യാപിച്ചത്.
എൻഡിഎയോട് ആത്മാർഥത കാണിച്ചിട്ടും തനിക്ക് അനീതിയാണ് തിരിച്ചു കിട്ടിയതെന്നും അതിനാൽ രാജി വയ്ക്കുന്നുവെന്നുമാണ് പരാസ് അറിയിച്ചത്. എന്നാൽ ഭാവികാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്തെ നാൽപ്പത് ലോക്സഭാ സീറ്റുകളിൽ 17 സീറ്റിൽ ബിജെപി, 16 സീറ്റിൽ ജനതാദൾ(യു), 5 സീറ്റിൽ ലോക് ജനശക്തി പാർട്ടി (റാംവിലാസ്), ഓരോ സീറ്റുകൾ വീതം ഹിന്ദുസ്ഥാനി അവാം മോർച്ച , രാഷ്ട്രീയ ലോക് മഞ്ച് എന്നിങ്ങനെയാണ് എൻഡിഎ സീറ്റുവിഭജനം.
പശുപതി പരാസ് ചിരാഗിന്‍റെ അമ്മാവനാണ്. പരാസിനു പകരം എൽജെപിയെ തെരഞ്ഞെടുത്തതാണ് പരാസിനെ പ്രകോപിതനാക്കിയത്.