ഗോഹട്ടി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ പാർട്ടിവിട്ടു. അസമിലെ നൗബോയിച്ച മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ഭരത് ചന്ദ്ര നാരയാണ് തിങ്കളാഴ്ച പാർട്ടി വിട്ടത്. ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ റാണി നാറയ്ക്ക് ലഖിംപുർ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായാണ് തീരുമാനം.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കാണ് ഭരത് ചന്ദ്ര നാര രാജിക്കത്ത് നൽകിയത്. അസമിലെ കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ സ്ഥാനം ഞായറാഴ്ച അദ്ദേഹം രാജിവെച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് ഉദയ് ശങ്കർ ഹസാരികയുടെ പേര് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ലഖിംപുർ മണ്ഡലത്തിൽ നിന്ന് മുമ്പ് മൂന്നു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളാണ് റാണി നാര.