വാഷിങ്ടൺ: അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍റെ കംപ്യുട്ടർ സംവിധാനത്തിലുണ്ടായ തകരാർ മൂലം മുഴുവൻ വിമാനങ്ങളും അടിയന്തരായി റദ്ദാക്കിയിരുന്നു. തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതായും എഫ്എഎ അധികൃതർ അറിയിച്ചു.
വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ റിപ്പോർട്ട് പ്രകാരം 9,500 വിമാനങ്ങൾ വൈകി സർവീസ് നടത്തുകയും 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന ‘നൊട്ടീസ് ടു എയർ മിഷൻ’ ആണ് തകരാർ സംഭവിച്ചത്.
സൈബർ ആക്രമണം ആണെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകിയതായും വിവരമുണ്ട്.