ബാൾട്ടിമോർ: യു.എസിലെ ബാൾട്ടിമോറിൽ പടാപ്സ്കോ നദിക്കു കുറുകെയുള്ള കൂറ്റൻ പാലം കണ്ടെയ്‌നർ കപ്പലിടിച്ച് തകർന്നതിനെ തുടർന്ന് കാണാതായ ആറു പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. മരണം സ്ഥിരീകരിച്ചു.
അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തെഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച അപകട സ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
വെല്ലുവിളി നിറഞ്ഞ ദിവസത്തിന്‍റെ ഹൃദയ ഭേദകമായ പര്യവസാനമെന്ന് തെരച്ചിൽ അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചു കൊണ്ട് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു.
ആറു പേരെയും കണ്ടെത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്തതായി അദ്ദേഹം അറിയിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ഫ്രാൻസിസ് സ്കോട്ട് കീ എന്ന പേരുള്ള പാലം അപകടത്തിൽ പൂർണമായി തകർന്നു. ഇടിച്ച കപ്പലിനു തീപിടിച്ചു. കപ്പലിലെ കണ്ടെയ്‌നറുകളിൽ ചിലത് പാലത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങി.
സിംഗപ്പുര്‍ ആസ്ഥാനമായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്‍റേതാണ് അപകടത്തിൽപ്പെട്ട കപ്പൽ. യുഎസിൽ നിന്നു ശ്രീലങ്കയിലേക്കുള്ള യാത്രയിലായിരുന്നു.