തൃശ്ശൂര്‍: ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ മാറുന്നതിന് മുമ്പ് സംസ്ഥാനത്ത് വീണ്ടും മറ്റൊരു ടി.ടി.ഇക്കു നേരെ ആക്രമണം.
തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടി.ടി.ഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു.
ടി.ടി.ഇ ജെയ്‌സണ്‍ തോമസിനു നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.
ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങി പോകണണെന്ന് ജെയ്‌സണ്‍ ആവശ്യപ്പെട്ടു.
ഉടനെ ഇയാള്‍ ടി.ടി.ഇയുടെ മുഖത്ത് മാന്തി. ഇതിനു പിന്നാലെ കാറ്ററിങ്ങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു.
ഇയാള്‍ മദ്യപിച്ചതായി തോന്നുന്നില്ലെന്നും, ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയെന്നും പിന്നീട് മുഖത്ത് മാന്തുക ആയിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു.