Timely news thodupuzha

logo

ഇടതുപക്ഷത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് അന്വേഷണ ഏജൻസാകളെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി

രാജാക്കാട്: ഇടതുപക്ഷത്തിനെതിരായി കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി. രാജാക്കാട് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു.

കേരളത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച കിഫ്‌ബിയെ കേസിൽ പെടുത്താനാണ്‌ പ്രതിപക്ഷ നേതാവ്‌ ആഗ്രഹിക്കുന്നത്‌. ഇ.ഡിയ്ക്ക് ഒപ്പം കൂടി തോമസ്‌ ഐസക്കിനെ കുറ്റപ്പെടുത്തുകയാണ്‌ പ്രതിപക്ഷ നേതാവ്‌ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്‌.

ഇതിന്‌ കോൺഗ്രസും ഇരയായിട്ടുണ്ട്‌. കോൺഗ്രസിലെ പല പ്രധാനികൾക്ക്‌ നേരെയും കേസന്വേഷണം വന്നിട്ടുണ്ട്‌. തങ്ങളുടെ നേതാക്കൾക്ക്‌ നേരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ്‌ ഇഡിയെ എതിർക്കും.

കോൺഗ്രസ്‌ ഇതര പ്രതിപക്ഷ പാർടികൾക്ക്‌ നേരെ ഇതുപോലെ രാഷ്‌ട്രീയപ്രേരിതനീക്കം നടക്കുമ്പോൾ കേന്ദ്ര ഏജൻസികൾക്കൊപ്പമാണ്‌ കോൺഗ്രസ്‌. ഇക്കാര്യത്തിൽ കോൺഗ്രസിന്‌ വ്യത്യസ്‌ത സമീപനമാണ്‌.

ഇതിന്റെ ഏറ്റവും കടുത്ത ഉദാഹരണമാണ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ അറസ്‌റ്റ്‌. കെജ്‌രിവാളിന്റെ അറസ്‌റ്റിൽ ഇ.ഡിയ്ക്ക് വരാൻ സൗകര്യമൊരുക്കിയത്‌ കോൺഗ്രസാണ്.

ഈ പ്രശ്‌നത്തിൽ ഏറ്റവും കൂടുതൽ ആരോപണം ഉന്നയിച്ചത്‌ കോൺഗ്രസ്‌ തന്നെയാണ്‌. പൊലീസിൽ കേസ്‌ കൊടുത്തതും കോൺഗ്രസാണ്‌. അങ്ങനെ കേസ്‌ വന്നപ്പോഴാണ്‌ മന്ത്രി മനീഷ്‌ സിസോദിയ അടക്കമുള്ളവരെ അറസ്‌റ്റ്‌ ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന്‌ കോൺഗ്രസ്‌ പാഠം പഠിച്ചിട്ടില്ല. എന്തിനാണ്‌ പ്രതിപക്ഷം കേന്ദ്ര അന്വേഷണ ഏജൻസികളെ പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്തും ചെയ്യുകയെന്ന മാനസികാവസ്ഥയോടെയാണ്‌ കേന്ദ്ര സർക്കാർ നീങ്ങുന്നത്‌. കേന്ദ്ര ഏജൻസികളെ ആ നിലയ്‌ക്ക്‌ തലങ്ങും വിലങ്ങും ഉപയോഗിക്കുകയാണ്‌ അവർ.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ അന്വേഷണ ഏജൻസികൾ ഉപയോഗിച്ചത്‌ ഒരാളുടെ മാത്രം മൊഴിയാണ്‌. അയാളെ ഇഡി ആദ്യം അറസ്‌റ്റ്‌ ചെയ്‌തു.

തുടർന്ന്‌ സമ്മർദ്ദം ചെലുത്തി അയാളെ വരുതിയിലാക്കിയെന്നാണ്‌ കെജ്‌രിവാൾ ആരോപിക്കുന്നത്‌. ആ മൊഴി മാത്രം ആധാരമാക്കിയാണ്‌ അറസ്‌റ്റ്‌.

പ്രതിയായ ആളെ കസ്‌റ്റഡിയിലെടുത്ത്‌ സമ്മർദ്ദം ചെലുത്തി മാപ്പുസാക്ഷിയാക്കിയാണ്‌ തനിക്ക്‌ നേരെ ഉപയോഗിച്ചതെന്നാണ്‌ കെജ്‌രിവാൾ കോടതിയിൽ പറഞ്ഞത്‌.

ആം ആദ്‌മി പാർട്ടി എം.പി സഞ്ജയ് സിങിന്റെ ജാമ്യ ഹർജി കേട്ടപ്പോൾ സുപ്രീം കോടതി ഇ.ഡിയ്‌ക്കെതിരെ സ്വീകരിച്ച നിലപാട് ഗൗരവമുള്ളതാണ്‌. കേസിലെ ഇ.ഡി നടപടികൾ നിയമത്തിന്റെ മുന്നിൽ നിൽക്കാത്തതാണെന്ന്‌ ഇതൊടെ വ്യക്തമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *