തൊടുപുഴ: കൗമാരക്കാർ ലൗ ജിഹാദിലും നാർക്കോട്ടിക് ജിഹാദിലും പെട്ടുപോകാതിരിക്കാൻ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇടുക്കി രൂപത, കേരള സ്റ്റോറിയെന്ന സിനിമ പ്രദർശിപ്പിച്ചത് ഉചിതവും അഭിനന്ദനാർഹവുമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ജി ജയകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഉൾപ്പെടെയുള്ള ആളുകൾ വർഷങ്ങൾക്കു മുമ്പ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ട് ഉള്ളതാണ്. സ്വന്തം മക്കളെ ലൗ ജിഹാദിന്റെ ഭാഗമായി കെണിയിൽപ്പെടുത്തിയത് ആണെന്ന് പല മാതാപിതാക്കളും വെളിപ്പെടുത്തിയിട്ടും ഇതേപറ്റി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു.
സിനിമ ഇറങ്ങുമ്പോഴും അതിനെയൊക്കെ മുസ്ലീം സമൂഹവുമായി കൂട്ടികുഴയ്ക്കുന്ന ഇടത്, വലത് മുന്നണികൾ കടുത്ത അനീതിയാണ് മുസ്ലീം സമൂഹത്തോട് കാണിക്കുന്നത്.
കേരളത്തിലെ ചില മത തീവ്രവാദ സംഘടനകൾ ആസൂത്രിതമായി ഇതര മതസ്ഥരായ കുട്ടികളെ വഴി തെറ്റിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണ സംവിധാനമെന്ന് ഇവർ ആരോപിച്ചു.
ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് റ്റി.കെ രാജു, ജനറൽ സെക്രട്ടറി പി.കെ സോമൻ, ട്രഷറർ എം.കെ നാരായണ മേനോൻ, ജില്ലാ സെക്രട്ടറി കെ.എസ് സലിലൻ, ജില്ലാ സംഘടനാ സെക്രട്ടറി പി.ആർ കണ്ണൻ, എ.കെ കണ്ണൻ, പി.ജി റെജിമോൻ, കെ.ആർ സതീശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.