അയോധ്യ: രാമക്ഷേത്രത്തിൽ സുരക്ഷാ ദൗത്യത്തിന് നിയോഗിച്ചിരുന്ന സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് ജവാൻ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് മരിച്ചു. കോടേശ്വർ ക്ഷേത്രത്തിലെ വിഐപി കവാടത്തിൽ കാവൽ നിന്ന ശത്രുഘ്നൻ വിശ്വകർമയാണ്(25) മരിച്ചത്. ബുധനാഴ്ച പുലർച്ചെ 5.25നായിരുന്നു സംഭവം. ആത്മഹത്യയോ അപകടമോയെന്ന് വിശദാന്വേഷണത്തിലേ പറയാനാകൂവെന്ന് ഐജി പ്രവീൺ കുമാർ. രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ നിന്ന് 150 മീറ്റർ ദൂരമുണ്ട് അപകടമുണ്ടായ വിഐപി കവാടത്തിലേക്ക്. 2019ലും 2023ലും രാമജന്മ ഭൂമിയിൽ സുരക്ഷാ ജോലിക്കിടെ ജവാന്മാർ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരണമടഞ്ഞിരുന്നു.