കൊച്ചി: ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്.
രോഗ ലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ പൂർത്തിയാക്കി. ഫ്ലാറ്റിൽ എത്തുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. വെള്ളത്തിന്‍റെ പരിശോധനാ ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഫ്ലാറ്റ് നിവാസികളിലെ അസുഖബാധിതരിൽ അഞ്ച് പേർ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗ പകർച്ചയും വ്യാപനവും തടയാൻ ഫിൽറ്റർ ചെയ്ത വെള്ളമായാലും തിളപ്പിച്ച് ആറിയതിന് ശേഷം മാത്രം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
അതേസമയം, വെള്ളത്തിന്‍റെ സാമ്പിൾ പരിശോധന ഫലം വൈകുമെന്നാണ് വിവരം. പരിശോധന നടത്താൻ 48 മുതൽ 72 മണിക്കൂർ സമയം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഫ്ലാറ്റിൽ രണ്ടാഴ്ചക്കുള്ളിൽ 441 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.