മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.
ഇതോടെ മരണം അഞ്ചായി. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇന്നലെ കാണാതായ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. മുംബൈയിൽ നിന്നും അവധി ആഘോഷിക്കാനെത്തിയ ഏഴംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
മേഖലയിൽ പുലർച്ചെ മുതൽ മഴയുള്ളതിനാൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. പാറക്കെട്ടുകളിൽ തെന്നി വീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്ന കുടുംബാംഗങ്ങളെ വീഡിയോയിൽ കാണാം.
പാറക്കെട്ടിൽ പിടിച്ചു കിടക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളത്തിന്റെ ശക്തി കാരണം ഒഴുകിപ്പോവുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.