മലപ്പുറം: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
പൂക്കോട്ടുംപാടം അമരമ്പലം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ എ ഷിഹാനെയാണ്(41) പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.
കുട്ടികൾ പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. കൊല്ലം സ്വദേശിയായ ഷിഹാൻ അടുത്തിടെയാണ് സ്റ്റേഷനിൽ ചാർജ്ജ് എടുത്തത്.
ഇയാൾ സമാനപരാതികളിൽ മുമ്പും നടപടി നേരിട്ടിട്ടുണ്ട്. വളയാറിലും നെല്ലിക്കുന്നിലും ജോലി ചെയ്യവേ സ്ത്രീകളെ കയറി പിടിച്ച സംഭവത്തിൽ സസ്പെൻഷൻ നേരിട്ടിരുന്നു.
നിലവിൽ പെൺകുട്ടിയെ അടിച്ച കേസിൽ അന്വേഷണം നേരിട്ടുവരികയാണ്. ഷിഹാനെ പിരിച്ച് വിടുന്നതിന് ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായി ഡെപ്യൂട്ടി റേഞ്ചർ കെ.പി അഭിലാഷ് അറിയിച്ചു.