കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു കമ്പനി രൂപീകരിക്കുക. ഇതിനായി 20 കോടി രൂപ അനുവദിച്ചു. നഗരവികസനത്തിനായി 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനു മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടൻറിനെ നിയമിക്കും. ദേശീയപാതാ വികസനത്തിനായി 5580 കോടി രൂപ നേരത്തെ നിക്ഷേപിച്ചിട്ടുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനം മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.