തൊടുപുഴ: മങ്ങാട്ടുകവല മൂപ്പിൽക്കടവ് പാലം വരെയുള്ള റോഡ് നിർമ്മാണമാണ് അനന്തമായി നീളുന്നത് .ആറുമാസത്തിലേറെയായി നിർമ്മാണം തുടങ്ങിയിട്ട് .ആദ്യഘട്ടത്തിൽ രാത്രികാലങ്ങളിൽ അവിടെയും ഇവിടെയും കുറെ ജോലികൾ ചെയ്യുന്ന രീതിയായിരുന്നു.
എവർഷൈൻ ജങ്ക്ഷനിൽ റോഡിൽ ഡിവൈഡർ നിർമ്മിച്ചത് ചൈന മതിൽ പോലെയാണ് .നിയമം അനുശാസിക്കുന്ന രീതിയിൽ അല്ലെന്നു പരാതി ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല .ടാറിങ് ജോലികൾ കഴിഞ്ഞു ഇപ്പോൾ ഓടകളുടെ നിർമ്മാണമാണ് നടക്കുന്നത്. സ്കൂൾ തുറക്കുന്നത് വരെ കാത്തിരുന്നു നല്ല മഴ വന്നപ്പോഴാണ് വിമല സ്കൂളിന്റെ മുന്നിലുള്ള ഓടകൾ നിർമ്മിക്കാൻ കരാറുകാരന് തോന്നിയത്.
അതുപോലെ വിമല സ്കൂളിന് എതിർവശത്തു നിന്നിരുന്ന മരങ്ങൾ വെട്ടി മാറ്റിയെങ്കിലും കുറ്റികൾ ഉയർന്നു നിൽക്കുകയാണ് .അൽപ്പം ശ്രെധ നഷ്ടപ്പെട്ടാൽ വാഹനങ്ങൾ കുറ്റി കളിൽ തട്ടി അപകടത്തിനു സാധ്യതയുണ്ട് .ഓട നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡ് കയ്യേറിയുള്ള കച്ചവടക്കാർ തല്ക്കാലം ഒഴിവായിട്ടുണ്ട്.
ഓട പൂർത്തിയായി നടപ്പാതയും നിർമ്മിച്ചാലും ഇവർ തിരിച്ചു വരുമത്രെ .അഞ്ചരക്കോടി മുടക്കിയത് വഴിയോര കച്ചവടത്തിനാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പൊതുമരാമത്തു വകുപ്പിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥനുമായി കരാറുകാർക്ക് ബന്ധമുണ്ട് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇതേക്കുറിച്ചു അന്വേഷണം നടക്കുന്നതായും സൂചനയുണ്ട് .ഉയർന്ന ഉദ്യോഗസ്ഥനുമായുള്ള അടുപ്പമാണ് തോന്നുംപടി റോഡ് നവീകരണം നടത്താൻ കാരണമെന്നും പറയപ്പെടുന്നു.
എന്തായാലും ജനങ്ങൾക്ക് മാസങ്ങളായി അസൗകര്യം സൃഷ്ടിച്ചുകൊണ്ടാണ് റോഡ് നവീകരണം നടക്കുന്നത് .ജനങ്ങൾ ദുരിതത്തിലാണെങ്കിലും ഭരണ -പ്രതിപക്ഷ പൊതുപ്രവർത്തകർ ഇതൊന്നും അറിഞ്ഞ മട്ടില്ല .