തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുൾ സത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അബ്ദുൾ സത്താർ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പ്രതികൾ കൊല നടത്തിയത്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി, മുൻപ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുണ്ടായിരുന്ന സൗഹൃദം സത്താറിന്റെ കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതിനു പ്രതികാരമായി സത്താർ നൽകിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം. കിളിമാനൂർ മടവൂരിലെ സ്വന്തം റെക്കോഡിങ്ങ് സ്റ്റുഡിയോക്കുള്ളിൽ വെച്ച് പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്.
മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം സ്റ്റുഡിയോയിൽ കയറി രാജേഷിനെ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.