സന്നിധാനം: ശബരിമലയിൽ ദിനംപ്രതി വർധിച്ചു വരുന്ന തിരക്കിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് വൻ സുരക്ഷ ഒരുക്കിയിട്ടുള്ളത്. കുസാറ്റിലെ പോലെയുള്ള അപകടസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ തിരക്ക് ശ്രദ്ധയോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്ക് കടത്തി വിടുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി രാജമാണിക്യം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കു അറിയിച്ചു.
വെർച്ച്വൽ ക്യു വഴിയുള്ള സന്ദർശനം 80,000 ആയി ചുരുക്കിയത് ഭാവിയിലെ തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിംഗ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ല്മേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം ഭക്തരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേരെയാണ് കയറ്റാൻ സാധിക്കുക. ഈ സീസണിൽ എത്തിചേരുന്നവരിൽ പ്രായമായവരും കുട്ടികളും മുപ്പത് ശതമാനത്തോളമാണ്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മണിക്കൂറിൽ 3800 – 3900 പേരെയെ കയറ്റാൻ സാധിക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ – നിലയ്ക്കൽ വരെയുള്ള സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. സന്ദർശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്യും.
ഭക്തർക്ക് നടപ്പന്തലിലും ക്യൂ കോപ്ലക്‌സിലും കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കുന്നതിന് പാർക്കിംഗ് സൗകര്യം കൃത്യമായി തന്നെ ക്രമീകരിക്കും. ഭക്തജനങ്ങൾക്കായി സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കും. സന്നിധാനം പമ്പ എന്നിവിടങ്ങളിലായി 2300 ഓളം ടോയ്ലറ്റുകൾ സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിതിഗതികള്‍ വിലയിരുത്താൻ പട്ടിക ജാതി പട്ടിക വർഗ്ഗ, ദേവസ്വം പാർലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ്റെ നിർദ്ദേശ പ്രകാരം പുലർച്ചെ ദേവസ്വം ശബരിമല സന്നിധാനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.