തിരുവനന്തപുരം: സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പ്രസിദ്ധീകരിച്ചു.
16 വയസ്സിന് താഴെയുള്ള കുട്ടികളെ കോച്ചിങ് സെന്ററുകളിൽ പ്രവേശിപ്പിക്കരുത്. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വാഗ്ദാനങ്ങൾ നൽകുകയോ റാങ്കുകൾ ഉറപ്പുനൽകുകയോ ചെയ്യരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബിരുദത്തിൽ താഴെയുള്ളവരെ പരിശീലകരാക്കരുത്.
നിയന്ത്രണമില്ലാതെ രാജ്യത്ത് എൻട്രൻസ് കോച്ചിങ് സെന്ററുകൾ തഴച്ചു വളരുകയാണ്. അമിത ഫീസ്, സമ്മർദം മൂലം വിദ്യാർഥികളുടെ ആത്മഹത്യ, സെന്ററുകളുടെ സുരക്ഷിതത്വം ഇല്ലായ്‌മ തുടങ്ങിയവയെപ്പറ്റി വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് മാർഗനിർദേശമെന്നും മന്ത്രാലയം പറയുന്നു.
തെറ്റിധരിപ്പിക്കുന്ന വാഗ്‌ദാനങ്ങളോ അവകാശ വാദങ്ങളോ പരസ്യത്തിൽ നൽകരുത്. മാർഗ നിർദേശം നടപ്പാക്കി മൂന്നു മാസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ എടുത്തിരിക്കണം.
പതിനൊന്നു പേജുകളിലുള്ള വിപുലമായ മാർഗരേഖ സംസ്ഥാനങ്ങൾക്ക് മന്ത്രാലയം അയച്ചു. വിവരങ്ങൾക്ക്: https://www.education.gov.in.