തൊടുപുഴ: ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിക്കുമ്പോൾ കമ്പികെട്ടാൻ 70 രൂപ ഈടാക്കുന്നത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും ഒരു തരതിത്തിലുള്ള വഴിവിട്ട നടപടിയും ഉണ്ടാക്കിയിട്ടില്ലെന്നും ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസ് ആന്റ് എംപ്ലോയീസ് യൂണിയൻ എ.ഐ.റ്റി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.കെ സന്തോഷ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ മീറ്റർ ഘടിപ്പിക്കുന്നതിനിടെ ലൈസൻസ് നഷ്ടപ്പെട്ട ചില ആളുകളുടെ നേതൃത്വത്തിൽ തർക്കമുണ്ടാക്കിയെന്നും ജോലി തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു അവിടെ നടന്നതെന്നും സംഘടന ആരോപിച്ചു. നിയമാനുസരണമുള്ള 70 രൂപ കൊടുക്കുന്ന കാര്യത്തിൽ ഓട്ടോറിക്ഷ രംഗത്തെ യൂണിയനും തൊഴിലാളികളും ഒരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.
അതുപോലെ തൊഴിലാളികൾക്ക് ദ്രോഹം വരുന്ന നടപടികളും നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും വകുപ്പിനെയും സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ തൽപ്പര കക്ഷികൾ നടത്തുന്ന ബോധപൂർവ്വമായ ശ്രമം അവസാനിപ്പിക്കണമെന്നും സംഘടന വ്യക്തമാക്കി.