ന്യൂഡൽഹി: സോഷ്യൽ മീഡിയാ പ്ലാറ്റഫോമായ എക്സിലെ ചില അക്കൗണ്ടുകൾക്കെതിരേയും പോസ്റ്റുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതായി കമ്പനി.
എക്സിന്‍റെ ഗ്ലോബൽ ഗവൺമെന്‍റ് അഫയേഴ്സ് പേജിലൂടെയാണ് വിവരങ്ങൾ പുറത്തു വിട്ടത്. ഉത്തരവ് പാലിക്കുന്നതിന്‍റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി.
ഈ പോസ്റ്റുകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്നും എക്സ് അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നില്ല. ഞങ്ങളുടെ നിലപാടിന് വിരുദ്ധമായുള്ള കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായ സ്വതന്ത്ര്യത്തിലുള്ള കൈകടത്തലിൽ റിട്ട് അപ്പീൽ തീർപ്പുകൽപ്പിക്കാനുണ്ട്.
പിഴയീടാക്കുന്നതും ജയില്‍ തടവും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു.
ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നും എക്സ് വ്യക്തമാക്കി. കർഷക നേതാക്കളുടെയും കർഷക സമരവുമായി ബന്ധപ്പെട്ട് മുൻപും പല അക്കൗണ്ടുകളും മരവിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി എക്സ് വ്യക്തമാക്കി.
ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എക്സ് രംഗത്തെത്തിയത്.