നൂഹ്: ഹരിയാനയിലെ നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരേ പൊലീസ് യു.എ.പി.എ ചുമത്തി. ഫിറോസ്പുർ ഝിർക്കയിൽ നിന്നുള്ള എം.എൽ.എയ്ക്കെതിരേ നജീന പൊലീസാണ് നടപടിയെടുത്തിരിക്കുന്നത്.
ഖാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പങ്കു വച്ച് കലാപം ആളിക്കത്തിച്ചുവെന്ന് പൊലീസ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് യു.എ.പി.എ കൂടി ചുമത്തിയിരിക്കുന്നത്. നൂഹ് കലാപക്കേസിൽ കഴിഞ്ഞ വർഷമാണ് ഖാൻ അറസ്റ്റിലായത്.
നേരത്തേ, മാമ്മന്‍ ഖാനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനും സ്ഫോടക വസ്തു കൈവശം വച്ചതിനുമാണു ഖാനെതിരേ കേസ്. എം.എല്‍.എയുടെ ഫോണ്‍ വിളികളും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മൊഴിയും പൊലീസ് പരിശോധിച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലൈ 31ന് വിശ്വ ഹിന്ദു പരിഷത് നടത്തിയ മാർച്ചിനു നേരെയുണ്ടായ ആക്രമണമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം വേണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിട്ടുണ്ട്.