സൂറത്ത്: മോഡൽ ടാനിയ സിങ്ങ് ആത്മഹത്യ ചെയ്ത കേസിൽ ഐ.പി.എൽ താരം സംശയത്തിന്‍റെ നിഴലിൽ. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടിയും ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും കളിക്കുന്ന ഓൾറൗണ്ടർ അഭിഷേക് ശർമയുമായി ടാനിയയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്‍റെ സ്വഭാവം പരിശോധിച്ചു വരുകയാണെന്ന് പൊലീസ്. ഈ കേസുമായി ബന്ധപ്പെട്ട് അഭിഷേകുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
എന്നാൽ, വൈകാതെ നോട്ടീസ് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എ.സി.പി വി.ആർ മൽഹോത്ര പറഞ്ഞു. ടാനിയ ആത്മഹത്യാ കുറിപ്പൊന്നും എഴുതിവച്ചിട്ടില്ല.
മരണത്തിലേക്കു നയിച്ച മറ്റ് സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഫോണിൽ അഭിഷേകുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റ് മാത്രമാണ് ഇപ്പോൾ സംശയാസ്പദമായി പൊലീസിന്‍റെ പക്കലുള്ളത്.
അഭിഷേക് മറുപടി നൽകാതിരുന്ന ഒരു വാട്ട്സാപ്പ് സന്ദേശമാണ് സംശയത്തിനു കാരണമായതെന്നും പൊലീസ് പറയുന്നു. ഫോണിൽ ടാനിയയുടെ കോളുകൾ അഭിഷേക് ബ്ലോക്ക് ചെയ്തിരുന്നു.
മറ്റു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ടാനിയയുടെ സന്ദേശങ്ങൾക്ക് മറുപടിയും നൽകിയിരുന്നില്ല. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, ബന്ധത്തിന്‍റെ സ്വഭാവം പരിശോധിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.