വാരണാസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു.
ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
ആചാര്യ വേദവ്യാസ പീഠം ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശൈലേന്ദ്ര കുമാർ പഥക് വ്യാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാനും അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
ഗ്യാൻവാപിയെക്കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് പുറത്തു വന്നത്.
ഔറംഗസേബിന്‍റെ ഭരണ കാലത്ത് ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾക്ക് മുകളിലായാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ സർവ്വേ റിപ്പോർട്ട്.