തൃശൂർ: നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ.
ആർ.എൽ.വിയെന്ന സ്ഥാപനത്തെക്കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞ വാക്കുകൾ മാധ്യമ പ്രവർത്തകർ വളച്ചൊടിക്കുകയാണെന്നും അവർ ആരോപിച്ചു.
ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് സത്യഭാമയുടെ വിവാദപരാമർശം. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നാണ് സത്യഭാമയുടെ വാക്കുകൾ.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സത്യഭാമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.
ഇതോടെ രണ്ടാം തവണയാണ് സത്യഭാമ വിവാദത്തിൽപ്പെടുന്നത്. 2018 ൽ അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്‍റെ ഭാര്യയും മോഹിനിയാട്ടം ഗുരുവായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.