കട്ടപ്പന: നഗരസഭയിലെ വള്ളക്കടവ് മുതൽ ആനവിലാസം വരെ ദേശീയ പാതയുടെ ഇരുവശത്തും ഏക്കറുകണക്കിന് ഏലത്തോട്ടങ്ങളാണ്.തോട്ടങ്ങളിൽ റോഡരികിൽ അപകട ഭീഷണിയായി നിരവധി വൻമരങ്ങളുമുണ്ട്.ഇവയിൽ പലതുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി റോഡിലേയ്ക്ക് വീഴുന്നത്.കഴിഞ്ഞ വർഷം കാലവർഷത്തിൽ ആന വിലാസത്തിന് സമീപത്ത് വാഹനത്തിന് മുകളിലേയ്ക്ക് ഒടിഞ്ഞു നിന്നിരുന്ന മരം വീണിരുന്നു.ഇതിന് ശേഷവും ഒന്നിലധികം തവണ ഏലത്തോട്ടങ്ങളിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.കാലവർഷത്തിന് മുൻപായി ഇത്തരത്തിൽ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.മഴയും കാറ്റും ശക്തമായാൽ ഇനിയും മരങ്ങൾ ഒടിഞ്ഞു വീഴുവാൻ സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ടൂറിസം മേഖലകളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയായതിനാൽ വിനോദ് സഞ്ചരികളുടേതുൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ ഇത് വഴി കടന്ന് പോകുന്നുണ്ട്. ജില്ലാ ഭരണകൂടവും വനം വകുപ്പും ഇടപെട്ട് തോട്ടം ഉടമകളെക്കൊണ്ട് അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.
അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകട സാധ്യതയുയർത്തി നിൽക്കുന്നത് നിരവധി മരങ്ങൾ
![](https://timelynews.net/wp-content/uploads/2024/05/Screenshot_20240524-141130-512x1024.png)