വാഷിങ്ങ്ടൺ: സിഖ് വിഘടനവാദി ഗുർപട്‌വന്ത് സിങ്ങ് പന്നൂൻ കൊലക്കേസിലെ പ്രതിയും ഇന്ത്യക്കാരനുമായി നിഖിൽ ഗുപ്തയെ ചെക് റിപ്പബ്ലിക് യുഎസിന് കൈമാറി.
തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ നിഖിലിനെ ഹാജരാക്കും. നിലവിൽ ബ്രൂക്‌ലിനിലെ മെട്രൊപൊളിറ്റൻ ഡിറ്റൻഷൻ സെൻററിലാണ് നിഖിൽ. 52 കാരനായ നിഖിലിനെ കഴിഞ്ഞ വർഷമാണ് യുഎസിൻറെ ആവശ്യ പ്രകാരം ചെക് റിപ്പബ്ലിക് അറസ്റ്റ് ചെയ്തത്.
പന്നൂനിനെ വധിക്കാനായി 15,000 യുഎസ് ഡോളർ മുടക്കി ഗുണ്ടയെ ഏർപ്പാടാക്കിയെന്നാണ് ഗുപ്തയ്ക്കെതിരായ ആരോപണം. സംഭവത്തിൽ ഇന്ത്യൻ സർക്കാരിൻറെ പ്രതിനിധി ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
യു.എസ് സുരക്ഷാ ഉപദേഷ്ടാവായ ജേക് സുള്ളിവൻറെ ഡൽഹി സന്ദർശനത്തിനിടെയാണ് നിഖിൽ ഗുപ്തയെ ചെക് റിപ്പബ്ലിക് കൈമാറിയിരിക്കുന്നത്.
ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടകൻ അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്യപ്പെട്ടേക്കാം. പന്നൂൻ വധക്കേസിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ ഇന്ത്യ തള്ളിയിട്ടുണ്ട്. ആരോപണങ്ങളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.