ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കേസ് അന്വേഷണത്തിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്(സെബി) മൂന്നു മാസം കൂടി സമയപരിധി നീട്ടി നൽകിയിട്ടുമുണ്ട്.
വിഷയത്തിൽ നിയമ ലംഘനം ഉണ്ടോയെന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും കോടതി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിൽ സെബിയുടെ അന്വേഷണം വിശ്വസനീയമല്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അനാമിക ജയ്സ്വാളാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നത്.കഴിഞ്ഞ നവംബർ 24 നു വിധി പറയാൻ മാറ്റിയിരുന്നു.