മലപ്പുറം: മുസ്ലീം ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മെറിറ്റ് അനുസരിച്ചാണ് പാർട്ടി നിലപാടെടുക്കുന്നത്. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്‍റെ പേരിൽ മുന്നണി മാറിയ ചരിത്രം ലീഗിന് ഇല്ല. പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും ലീഗിനെ പ്രശംസിക്കുക മാത്രമല്ല എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുമുണ്ടെന്നും അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്‍റെ വീഴ്ച്ചകൾക്ക് വലിയ വില നൽകേണ്ടി വരുമെന്നും ഇനിയെങ്കിലും സമയ ബന്ധിതമായി സർക്കാർ പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായം. വഹാബ് വിശദീകരണം നൽകി.തങ്ങളുമായി വഹാബ് സംസാരിച്ചു.ഇനി അത് കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.