ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിന്ന് സുഷ്‌മ സ്വരാജിന്റെ മകളും അഭിഭാഷകയുമായ ഭാൻസുരി സ്വരാജിന്റെ പേര് നീക്കണമെന്ന ആവശ്യവുമായി ഇ.ഡി.
കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇ.ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകരുടെ കൂട്ടത്തിൽ ഭാൻസുരിയുടെ പേരുമുണ്ടായിരുന്നു.
ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഭാൻസുരിയുടെ പേര് ഇ.ഡി അഭിഭാഷകരുടെ കൂട്ടത്തിൽ വന്നത് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരുന്നു. ഇ.ഡിയും ബി.ജെ.പിയും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞുവെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു.
ഭാൻസുരിക്ക് കേസുമായി ബന്ധമില്ലെന്നും അവരുടെ പേര് കയറി കൂടിയത് അബദ്ധമാണെന്നും ബുധനാഴ്‌ച ഇ.ഡിക്കു വേണ്ടി ഹാജരായ അഡ്വ. സൊഹേബ് ഹുസൈൻ പറഞ്ഞു. ഉത്തരവ് പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് പ്രതികരിച്ചു.