ബാങ്കോക്: മ്യാൻമറിൽ ഉഷ്ണതരംഗം കനത്തതിനാൽ തടവു ശിക്ഷ അനുഭവിക്കുന്ന മുൻ നേതാവ് ഓങ്ങ് സാൻ സ്യുചിയെ ജയിലിൽ നിന്ന് വീട്ടു തടങ്കലിലേക്ക് മാറ്റിയതായി സൈന്യം.
സ്യുചിയുടെ ആരോഗ്യം മുൻ നിർത്തിയാണ് തീരുമാനം. 78 കാരിയായ സ്യുചിയുടെ ആരോഗ്യം ജയിൽ വാസം മൂലം അടിക്കടി മോശമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
രക്ത സമ്മർദം അസാധാരണമായി കുറയുന്നതു മൂലം തലചുറ്റലും വിശപ്പില്ലായ്മയും സ്യുചിയെ അലട്ടിയിരുന്നു. സൈനിക സർക്കാർ സ്യുചിക്ക് വേണ്ടത്ര ചികിത്സ നൽകുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സ്യുചിയെ വീട്ടു തടങ്കലിലേക്ക് മാറ്റാൻ തീരുമാനമായത്. രാഷ്ട്രീയ നേതാവായ വിൻ മ്യിൻറിനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.
വിവിധ കേസുകളിലായി 27 വർഷം തടവു ശിക്ഷ ലഭിച്ചിരിക്കുന്ന സ്യുചിയെ നൈപിറ്റോയിലെ പ്രധാന ജയിലിൽ പ്രത്യേകം നിർമിച്ചിരിക്കുന്ന വിങ്ങിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് 39 ഡിഗ്രീ സെൽഷ്യസ് വരയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.