ചണ്ഡിഗഡ്: ന്യൂനപക്ഷ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷവും നിലനിർത്താൻ ബിജെപിയും അണിയറ നീക്കങ്ങൾ തുടരുന്ന ഹരിയാനയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.
സർക്കാരിനോട് വിശ്വാസ വോട്ട് തേടാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും ജെജെപിയും ഗവർണർ ബണ്ഡാരു ദത്താത്രേയയെ സമീപിച്ചു. ഗവർണർക്ക് കത്തു നൽകിയ ഇരു പാർട്ടികളും ഇന്നു നേരിട്ടു കാണാൻ സമയം തേടി.
സർക്കാരിനുള്ള പിന്തുണ പിൻവലിച്ച മൂന്നു സ്വതന്ത്രരും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുൻ സഖ്യകക്ഷി ജെജെപിയിൽ പിളർപ്പുണ്ടാക്കാനാണു ബിജെപിയുടെ ശ്രമം.
ജെജെപിയുടെ നാല് എംഎൽഎമാർ ഇന്നലെ പാനിപ്പത്തിൽ മന്ത്രി മഹിപാൽ ധണ്ഡയുടെ വസതിയിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി.
കേവല ഭൂരിപക്ഷത്തിന് മൂന്നു പേരുടെ കൂടി പിന്തുണയാണ് നായബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് വേണ്ടത്. 90 അംഗ സഭയുടെ ഇപ്പോഴത്തെ അംഗബലം 88 ആണ്. നിലവിൽ 42 പേരുടെ പിന്തുണയുണ്ട് സർക്കാരിന്.