പുനെ: സാമൂഹ്യ പ്രവർത്തകനും യുക്തിവാദിയും ഡോക്‌ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുനെ കോടതി.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു പേരെ വെറുതെവിട്ടു.
ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്നു വർഷം നീണ്ട വിചാരണക്കൊടുവിൽ പുനെ സെഷൻസ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്.
മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനായ ഭാഭോൽക്കർ 2013-ൽ പ്രഭാതനടത്തത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. തുടർന്ന് 2014 ൽ സിബിഐ കേസ് ഏറ്റെടുക്കുകയും സനാതൻ സൻസ്ത സംഘടനകളുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നരേന്ദ്ര ദാഭോൽക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്‍റെ ഫലമായാണ് മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾക്കും പീഡനത്തിനും തട്ടിപ്പുകൾക്കുമെതിരെ നിയമം കൊണ്ടു വന്നത്.