കോഴിക്കോട്: സി.പി.എമ്മിനെ വിമർശിച്ചും ലീഗിനെ പുകഴിത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഇടത്‌സർക്കാരിന് ജനങ്ങളിട്ട മാർക്കെന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പുറത്തു വന്നത്.
പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്.എഫ്.ഐയുടെ അക്രമം വരെ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്ന് പത്രത്തിൽ വ്യക്തമാക്കുന്നു.
സി.പി.എം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സർക്കാരും സി.പി.എമ്മും എടുത്ത ജന വിരുദ്ധ നിലപാടിന്‍റെ തിരിച്ചടിയാണിതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്. അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്‍റേയും വക്താക്കളായി സിപിഎം നേതാക്കൾ നിറഞ്ഞാടി.
ആരോഗ്യ വകുപ്പ് ഉൾപ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പൊലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു.
തുടർ ഭരണം നൽകിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.