Timely news thodupuzha

logo

നിയമനവുമായി ബന്ധപ്പെട്ട്, വൈസ് ചാൻസലർമാർ ഗവർണർക്കെതിരെ കേസ് നടത്താൻ ചെലവിട്ടത് വൻ തുക

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കങ്ങളിൽ കേസ് നടത്താൻ സർവകലാശാല ഫണ്ടിൽ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് വൻ തുകകളെന്ന റിപ്പോർട്ട് പുറത്തുവന്നു.

വി.സി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് കണ്ണൂർ, കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം, ശ്രീനാരായണ വി.സിമാർ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്.

മുൻ കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേസ് നടത്താൻ കൂടുതൽ പണം ചെലവഴിച്ചത് – 69 ലക്ഷം രൂപ. മുൻ കുഫോസ് വിസി ഡോ. റിജി ജോൺ 36 ലക്ഷം രൂപയും ചെലവാക്കി.

കാലിക്കറ്റ് മുൻ വി.സി ഡോ. എം.കെ ജയരാജിന് നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് കേസിന് ചെലവായ തുക. യൂണിവേഴ്സിറ്റിയുടെ സ്റ്റാൻഡിങ്ങ് കൗൺസിലിനെ ഒഴിവാക്കിയാണ് ജയരാജ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനെ കേസ് നടത്തിപ്പിന് വേണ്ടി ചുതലപ്പെടുത്തിയത്.

ഗോപിനാഥ് രവീന്ദ്രനും റിജി ജോണിനും തുക ചെലവായതും സമാന രീതിയിൽ അഭിഭാഷകനെ ചുമതലപ്പെടുത്തിയതോടയാണ്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.കെ വേണുഗോപാലിനു വേണ്ടിയാണ് ഇരുവരും ഭീമമായ തുക ചെലവഴിച്ചത്.

2022ലാണ് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വി സിമാരും ഗവർണരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. കണ്ണൂർ, സാങ്കേതിക സർവകലാശാല ഉൾപ്പടെയുള്ള സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കിക്കൊണ്ട് ഗവർണർ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്നങ്ങൾക്ക് ആധാരം.

ഇതിനു പിന്നാലെ വി.സിമാർ കോടതിയെ സമീപിച്ചു. കേസിൽ വി.സിമാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ചെലവായ തുക വി.സിമാരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Leave a Comment

Your email address will not be published. Required fields are marked *